കേരളത്തിലെ ശ്രദ്ധേയയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. “ഡോറ” എന്ന സ്വന്തം ബ്രാൻഡിലൂടെ അനേകം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കിയ വ്യക്തിയെന്ന നിലയിലും ഇന്ന് രഞ്ജു ഏറെ അറിയപ്പെടുന്നു. എന്നാൽ ഈ നേട്ടങ്ങളിലേക്ക് എത്തിപ്പെടുന്ന യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. നിരവധിയായ വെല്ലുവിളികളും വേദനകളും കടന്നുപോയ ശേഷമാണ് അവർ ഇന്നത്തെ സ്ഥാനത്തെത്തിയത്. ഈ ജീവിതാനുഭവങ്ങളെക്കുറിച്ച് രഞ്ജു പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. സ്വന്തം തിരിച്ചറിവ് മനസ്സിലാക്കി, ആണിൽ നിന്നു പെണ്ണായി മാറിയ ജീവിതയാത്രയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങളാണ് ആ പോസ്റ്റിലൂടെ അവർ പങ്കുവച്ചത്. സമീപകാലത്ത് ലിംഗമാറ്റ ശസ്ത്രക്രിയയെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന വിവാദങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും കണ്ടതോടെയാണ് തന്റെ അനുഭവം തുറന്നു പറയാൻ രഞ്ജു തീരുമാനിച്ചത്.

ചില വ്യക്തികളുടെ പ്രവൃത്തികളെയും അഭിപ്രായങ്ങളെയും മുഴുവൻ ട്രാൻസ് സമൂഹത്തിലേക്കും പൊതുവീകരിക്കരുതെന്ന് രഞ്ജു അഭ്യർത്ഥിക്കുന്നു. ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം പുറത്തുനിന്ന് വിലയിരുത്തുകയോ ആഘോഷവസ്തുവാക്കുകയോ ചെയ്യരുതെന്നും അവർ പറയുന്നു. ഒരു ശസ്ത്രക്രിയ എത്രത്തോളം വേദനയും അപകടസാധ്യതയും നിറഞ്ഞതാണെന്ന് പലർക്കും മനസ്സിലാകാറില്ലെന്ന് ചൂണ്ടിക്കാട്ടിയ രഞ്ജു, “മുറിച്ചു” എന്ന ലളിതമായ വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത അത്രയും വലിയ പോരാട്ടമാണ് അതിനു പിന്നിലെന്നും വ്യക്തമാക്കുന്നു.

മരണത്തെ പോലും ഭയപ്പെടാതെ, സ്വന്തം ആത്മാവിന് യോജിച്ച ശരീരം സ്വന്തമാക്കാൻ വേണ്ടിയാണ് ഒരു ട്രാൻസ് വ്യക്തി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. തന്റെ അനുഭവം പങ്കുവെച്ച് രഞ്ജു പറയുന്നു: രണ്ട് കൈകാലുകളും ബന്ദിച്ച നിലയിൽ, ഓർമകൾ മാഞ്ഞുപോകുന്ന നിമിഷങ്ങൾക്കിടയിൽ, ഇനി തിരികെ വരുമോ എന്ന ആശങ്കയോടെ നീണ്ട 14 മണിക്കൂർ തന്റെ ശരീരം രണ്ടായി പിളർന്ന ദിനം. ആ ദിവസം, തന്റെ ജീവിതത്തിൽ ഏറ്റവും നിർണായകമായ തീരുമാനം എടുത്ത ദിനമായിരുന്നു—സ്വയം താനായി ജീവിക്കാൻ തെരഞ്ഞെടുത്ത ദിവസം.

ലോകം എത്ര പുരോഗമിച്ചാലും ട്രാൻസ് വ്യക്തികളുടെ നിലനിൽപ്പ് തടയാൻ കഴിയില്ലെന്നും, സ്നേഹവും അംഗീകാരവും ആവശ്യപ്പെട്ട് ആരും യാചിക്കുന്നില്ലെന്നും രഞ്ജു തുറന്നുപറയുന്നു. ഈ ജീവിതം തനിക്കും തനിപ്പോലുള്ള ആയിരക്കണക്കിന് ആളുകൾക്കും അതീവ വിലപ്പെട്ടതാണെന്നും, ആരും ആരുടെയും എതിരാളികളല്ലെന്നും, പരസ്പരം ചേർത്ത് പിടിച്ച് സഹജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും അവരുടെ വാക്കുകൾ ഓർമിപ്പിക്കുന്നു.

View this post on Instagram

A post shared by Renju Renjimar (@renjurenjimar)